National
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ വാഹനാപകടത്തിൽ മൂന്ന് പോലീസ് സബ് ഇൻസ്പക്ടർമാർ കൊല്ലപ്പെട്ടു. ബംഗളുരു-ബല്ലാരി ദേശീയപാതയിൽ പ്രകാശ് സ്പോഞ്ച് അയൺ ഫാക്ടറിക്കു സമീപം ഞായറാഴ്ച രാവിലെ ഏഴുമണിക്കുണ്ടായ അപകടത്തിൽ രണ്ട് എസ്ഐമാർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ബംഗളുരുവിൽ നിന്ന് ബല്ലാരിയിലേക്കു വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കാർ തൊട്ടമുന്നിലുണ്ടായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അമരീഷ്, മഞ്ചുനാഥ്, സച്ചിൻ എന്നീ ഇൻസ്പെക്ടർമാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ലക്ഷ്മണിനെയും ഈശ്വറിനെയും വിദഗ്ധചികിത്സയ്ക്കായി ദാവൻഗരെയിലേക്കു മാറ്റി.
National
ബല്ലാരി: കർണാടകയിലെ ബല്ലാരി ജില്ലയിലെ ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ അർദ്ധരാത്രിയിൽ വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി പെട്ടെന്ന് പ്രകോപിതനാവുകയും കട്ടിലിന്റെ കമ്പിയെടുത്ത് സഹപാഠികളെ ആക്രമിക്കുകയുമായിരുന്നു. ഡോർമിറ്ററിയിൽ ഉണ്ടായിരുന്ന എട്ട് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശബ്ദം കേട്ടെത്തിയ സ്കൂൾ അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാർത്ഥി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയായ വിദ്യാർത്ഥിക്കായി ബല്ലാരി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അക്രമത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Sports
ലക്നോ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടക ഫൈനലിൽ കടന്നു. സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ഒന്നാം ഇന്നിംഗ്സിൽ നേടിയ ലീഡ് വഴിയാണ് കർണാടക ഫൈനൽ ബർത്ത് നേടിയത്.
മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലുമായി കർണാടക 1,059 റൺസ് സ്കോർ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സിൽ 736 റൺസ് അടിച്ചുകൂട്ടിയ കർണാടക രണ്ടാം ഇന്നിംഗ്സിൽ 323 റൺസ് സ്കോർ ചെയ്തു.
ആദ്യ ഇന്നിംഗ്സിൽ കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ചുറി നേടിയ (232) ദേവ്ദത്ത് പടിക്കലാണ് കർണാടകയുടെ വിജയശില്പി. ചരിത്രത്തിൽ ആദ്യമായി രഞ്ജി ഫൈനലിൽ പ്രവേശിച്ച ജമ്മു കാഷ്മീരാണ് കർണാടകയുടെ എതിരാളികൾ.
ഫെബ്രുവരി 24-ന് ഹുബ്ബള്ളിയിലെ രാജനഗർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.
Kerala
കൊച്ചി: ബിഎസ്സി നഴ്സിംഗ് കോഴ്സ് കര്‍ണാടകയില്‍ പഠിച്ചു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ രജിസ്ട്രേഷന് നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി.
കര്‍ണാടക സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്നുള്ള ബിരുദങ്ങള്‍ സാധുതയുള്ളതാണ്. അതിനാല്‍ കര്‍ണാടകത്തിലെ അംഗീകൃത നഴ്സിംഗ് കോളജുകളില്‍നിന്ന് കോഴ്സ് പാസായവരെ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും അനുവദിക്കണമെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ഉത്തരവിട്ടു.
ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന നിബന്ധനയുടെ പേരില്‍ രജിസ്ട്രേഷന് നിഷേധിക്കുന്നതിനെതിരേ കര്‍ണാടക സ്റ്റേറ്റ് അസോസിയേഷന് ഓഫ് മാനേജ്മെന്റ് ഓഫ് നഴ്സിംഗ് ആന്‍ഡ് അലൈഡ് ഹെല്‍ത്ത് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
Kerala
തിരുവനന്തപുരം: ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പരീക്ഷിച്ച വിജയമാതൃകകൾ നടപ്പാക്കാൻ കോണ്‍ഗ്രസ്.
നാലിനും അഞ്ചിനുമായി വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന "ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ്- 2026' ൽ ഭരണം പിടിച്ച ഇരു സംസ്ഥാനങ്ങളിലും പരീക്ഷിച്ച ത്രീ ടയർ വിജയമാതൃക കേരളത്തിൽ നടപ്പാക്കുന്നതു ചർച്ച ചെയ്തു നടപ്പാക്കുന്നതാണ് പ്രധാന അജൻഡ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ പ്രാഥമിക അനൗദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇവർ അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമാകാനുള്ള നിർദേശവുമുണ്ടാകും. ഘടകകക്ഷികൾ മത്സരിച്ചാൽ ജയസാധ്യത കുറവുള്ള സീറ്റുകൾ കോണ്‍ഗ്രസ് ഏറ്റെടുത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുന്നതും ചർച്ചയിലെത്തും. ഉച്ചകോടിയിൽ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും ഘടകകക്ഷി നേതാക്കളുമായി സീറ്റ് വച്ചുമാറുന്നത് യുഡിഎഫ് ചെയർമാനും കണ്‍വീനറും കെപിസിസി പ്രസിഡന്റും അടക്കമുള്ളവർ വരുംദിവസങ്ങളിൽ ചർച്ച നടത്തുക.
ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന
പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വിഭാഗീയതയും കാലുവാരലും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനാണ് ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി എഐസിസി നിർദേശിക്കുന്ന നേതാക്കളുടെ സഹായത്തോടെ ചർച്ച ചെയ്തു പരിഹരിക്കുകയാണ് പ്രധാനം. ഇതിനായി ദേശീയ നേതൃത്വം നിർദേശിക്കുന്ന നിരീക്ഷകർ ജില്ലാ, നിയോജകമണ്ഡലം, ബ്ലോക്ക് തലങ്ങളിലെത്തി പ്രശ്ങ്ങൾ പഠിച്ചു പരിഹാര മാർഗം നിർദേശിക്കും. ജില്ലാ തലത്തിൽ തീർക്കാനാകാത്ത പ്രശ്നങ്ങൾ കെപിസിസി നേതൃത്വത്തെ ഇടപെടുത്തി പരിഹരിക്കും. ഏകപക്ഷീയ നിലപാടുകളോ തീരുമാനങ്ങളോ പ്രാദേശികമായി അടിച്ചേൽപ്പിക്കില്ല.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ, അച്ചടക്കലംഘന നടപടികളുടെ ഭാഗമായി കോണ്‍ഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്നണി സ്ഥാനാർഥികളെ രഹസ്യമായി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നവർക്കെതിരേ പ്രാദേശിക വികാരംകൂടി കണക്കിലെടുത്താകും അച്ചടക്ക നടപടി വോണോ വേണ്ടയോ എന്നു തീരുമാനിക്കുക. പ്രാദേശിക വികാരം ഇവർക്ക് അനുകൂലമെങ്കിൽ നടപടി വരില്ല.
പ്രാദേശിക തലത്തിലെ പ്രവർത്തകരെ ഉണർത്താൻ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തലത്തിൽ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണവുമുണ്ടാകും. ഇതിലൂടെ സമാഹരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം പ്രാദേശികമായ പ്രവർത്തനത്തിനായി ഉപയോഗിക്കും.
യുഡിഎഫ് മത്സരിക്കുന്ന 140 നിയോജക മണ്ഡലങ്ങളെയും എബിസി എന്നീ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതിൽ തികഞ്ഞ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ആദ്യവിഭാഗത്തിൽ പെടുന്നത്. ഒത്തൊരുമിച്ചു പിടിച്ചാൽ വിജയിക്കാൻ കഴിയാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഒട്ടും വിജയസാധ്യതയില്ലാത്തവയാണ് സി വിഭാഗത്തിലുള്ളത്. രണ്ടും മൂന്നും വിഭാഗത്തിലെ മണ്ഡലങ്ങളെ വിജയ സാധ്യതയിലേക്ക് മാറ്റാൻ ജനസന്പർക്ക പരിപാടികൾ അടക്കം സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പു വരെ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണ പ്രവർത്തനങ്ങളും സജീവമാക്കും. സർക്കാരിനെതിരേയുള്ള വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ, വികസന മുരടിപ്പും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റവും നികുതിവർധനകളും മറ്റും ജനങ്ങൾക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ ചാർജ് വർധന ഇരുട്ടടികളും ഇവിടെ ചർച്ചയാക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കം നൽകാത്തതും ശന്പള പരിഷ്കരണം നടപ്പാക്കാത്തതും പ്രചാരണവിഷയമാകും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ആദ്യം കാസർഗോഡുനിന്ന് ആരംഭിക്കും. ജാഥയിലേക്ക് വേണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടവരുടെ പട്ടികയും ഉച്ചകോടിയിൽ തയാറാക്കും. ഓരോരുത്തർക്കും നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ആവശ്യമായ ചുമതലകൾ വീതിച്ചു നൽകും.
സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കുന്ന ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷ.
Kerala
ബംഗളൂരു: യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നൽകില്ലെന്ന് സർക്കാർ. വീടിന് ഓരോരുത്തരും അഞ്ചു ലക്ഷം രൂപ വീതം നൽകണം. 11.2 ലക്ഷം രൂപയുടെ വീടാണ് നൽകുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ജനുവരി ഒന്നിന് വീട് കൈമാറും. അർഹരായവരെ കണ്ടെത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും.
നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കൈയേറ്റം ആരോപിച്ച് നിരവധി വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്.
ഗ്രേറ്റർ ബംഗളൂരു അഥോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പോലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
National
ബംഗളൂരു: യെലഹങ്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നീക്കവുമായി കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചു. എഐസിസി നിർദേശപ്രകാരമാണ് സർക്കാരിന്റെ ഇടപെടൽ.
തിങ്കളാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. സർക്കാർ ഭൂമി കൈയേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് യെലഹങ്കയിൽ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്.
ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡാണ് കഴിഞ്ഞ 20 ന് പുലർച്ചെ വീടുകൾ പൊളിച്ചത്. സംഭവം വിവാദമായതോടെ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തിൽ മുസ്ലിം ലീഗ് പ്രതിനിധി സംഘം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
National
ബംഗളൂരു: കഴിഞ്ഞ 22ന് ബംഗളൂരു നഗരത്തിൽ നടത്തിയ കുടിയൊഴിപ്പിക്കലിൽ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടി. നഗരത്തിലെ ഇരുന്നൂറിലധികം വീടുകൾ തകർക്കുകയും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
22ന് പുലർച്ചെ നാലിന് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ നടന്നത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പറഞ്ഞു.
ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റ മുസ്ലീം വിഭാഗത്തിൽപ്പെട്ട തൊഴിലാളികളാണ്. മുപ്പതുവർഷമായി ഇവിടെയാണ് താമസിക്കുന്നതെന്നും ആധാർ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയിട്ടില്ല. ഭൂമി മാഫിയകൾ ചേരികളാക്കി മാറ്റാൻ ശ്രമിച്ച സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഘമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്.
എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹൈക്കമാന്‍ഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്ച ഡി.കെ.ശിവകുമാറും മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.ജെ.ജോര്‍ജും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ താൻ കാലാവധി പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. അതേസമയം നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പാടെ തള്ളുന്ന നിലപാടാണ് സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചത്.
National
ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാര്‍ ഫ്ലൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.15 നായിരുന്നു സംഭവം.
മരിച്ച നാലുപേരും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
ബംഗളൂരു: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിക്കബനാവറയിലുണ്ടായ ദാരുണ സംഭവത്തിൽ തിരുവല്ല സ്വദേശി ജസ്റ്റിൻ (21), റാന്നി സ്വദേശി സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്.
ഇരുവരും ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളജിലെ വിദ്യാർഥികളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടകയ്ക്ക് വമ്പൻ ജയം. തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇന്നിംഗ്സിനും 164 റൺസിനുമായിരുന്നു സന്ദർശകരുടെ ജയം. സ്കോർ: കർണാടക- 586/5 ഡിക്ലയേർഡ്. കേരളം- 238, 184.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 238 റൺസിന് പുറത്തായ കേരളം ഫോളോ ഓൺ വഴങ്ങിയിരുന്നു. പിന്നാലെ അവസാന ദിനം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കളത്തിലിറങ്ങിയ കേരളം 184 റൺസിന് പുറത്താകുകയായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ കേരളത്തിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കൃഷ്ണ പ്രസാദ് (33), എദൻ ആപ്പിൾ ടോം (39), മുഹമ്മദ് അസ്ഹറുദ്ദീൻ (15), അഹമ്മദ് ഇമ്രാൻ (23), ബാബാ അപരാജിത് (19), സച്ചിൻ ബേബി (12) എന്നിവർക്ക് മാത്രമേ രണ്ടക്കമെങ്കിലും കാണാനായുള്ളൂ. അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും എം.യു. ഹരികൃഷ്ണനും ചേർന്ന് കൂട്ടിച്ചേർത്ത 44 റൺസിന്റെ കൂട്ടുകെട്ട് ആണ് കേരളത്തിനെ 150 റൺസ് കടത്തിയത്.
കർണാടകയ്ക്കു വേണ്ടി 29 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാൻ ആണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. വിദ്വത് കാവേരപ്പ രണ്ടും ശിഖർ ഷെട്ടി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫില്‍ കര്‍ണാടകയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാൻ കേരളം പൊരുതുന്നു. കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 586 റണ്‍സിന് മറുപടി പറഞ്ഞ കേരളം 238 റണ്‍സിന് എല്ലാവരും പുറത്തായി. 88 റൺസ് നേടിയ ബാബാ അപരാജിതാണ് ടോപ് സ്കോറർ.
കര്‍ണാടകയ്ക്ക് വേണ്ടി വിദ്യുത് കവേരപ്പ നാലും വിജയകമാര്‍ വൈശാഖ് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ശിഖര്‍ ഷെട്ടി രണ്ട് വിക്കറ്റും വീഴ്ത്തി. ഫോളോ ഓണ്‍ വഴങ്ങിയ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.
രണ്ട് റണ്‍സോടെ കൃഷ്ണപ്രസാദും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാന് എം.ഡി.നിധീഷുമാണ് ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 338 റണ്‍സ് കൂടി വേണം.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കർണാടകയ്ക്കെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. കർണാടകയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 586 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട്.
റണ്ണൊന്നുമെടുക്കാതെ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഷോൺ റോജറുമാണ് ക്രീസിൽ. കർണാടകയുടെ സ്കോറിനോട് 400 റൺസ് പിന്നിലാണ് കേരളം. അക്ഷയ് ചന്ദ്രൻ (11), സച്ചിൻ ബേബി (31), ബാബാ അപരാജിത് (88), അഹമ്മദ് ഇമ്രാൻ (31) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം കേരളത്തിനു നഷ്ടമായത്.
മൂന്നിന് 21 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ഏഴു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കാവേരപ്പയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിൽ ഒന്നിച്ച സച്ചിൻ ബേബിയും ബാബാ അപരാജിതും ചേർന്ന് പടുത്തുയർത്തിയ 85 റൺസിന്റെ കൂട്ടുകെട്ടാണ് ആതിഥേയരെ നൂറുകടത്തിയത്.
സ്കോർ 114 റൺസിൽ നില്‍ക്കെ സച്ചിൻ ബേബിയെ പുറത്താക്കി വീണ്ടും കാവേരപ്പ ആഞ്ഞടിച്ചു. തുടർന്ന് അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ബാബാ അപരാജിത് സ്കോർ മുന്നോട്ടു ചലിപ്പിച്ചു. ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, സ്കോർ 182 റൺസിൽ നില്‍ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.
കർണാടകയ്ക്കു വേണ്ടി വിദ്വത് കാവേരപ്പ 40 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വി. വൈശാഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയുടെ കൂറ്റൻ സ്കോറിനു മുന്നിൽ കേരളം പതറുന്നു. കരുണ്‍ നായര്‍ (233), ആര്.സ്മരണ്‍ (222) എന്നിവരുടെ ഇരട്ട സെഞ്ചുറി കരുത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് 586 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം മൂന്നിന് 21 എന്ന നിലയിലാണ്. വിദ്വത് കവേരപ്പ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നാല് റണ്‍സെടുത്ത കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്നെത്തിയ എം.ഡി.നിധീഷും അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്.
കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സോടെ ബേസിലും ആറ് റണ്‍സോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍. നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണാടക രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയത്. കേരളത്തിന് വേണ്ടി എൻ.പി.ബേസിൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. ആദ്യദിനം കളിനിർത്തുമ്പോൾ കർണാടക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എന്ന നിലയിലാണ്.
ഒരു ഘട്ടത്തിൽ രണ്ടിന് 13 റണ്‍സെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുണ്‍ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 300 കടന്നത്. 251 പന്തിൽ 142 റണ്‍സുമായി കരുണ്‍ നായർ ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്. 14 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്.
143 പന്തിൽ 88 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രൻ ആണ് കരുണിനൊപ്പം ക്രീസിലുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ.
ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 റൺസുമായി ബാറ്റിംഗ് തുടരുകയാണ് കരുൺ. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്.
കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്മാന് നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന് കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്.
എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.
കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ കർണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.
35 റൺസുമായി കെ.എൽ. ശ്രീജിത്തും 14 റൺസുമായി കരുൺ നായരുമാണ് ക്രീസിൽ. എട്ടു റൺസെടുത്ത കെ.വി. അനീഷ്, അഞ്ചു റൺസെടുത്ത നായകൻ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്മാന് നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന് കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്.
എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.
കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.
National
ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീ നൽകിയ കേസ് പരിഗണിക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പരസ്പര സമ്മതത്തോടെ ആരംഭിച്ച് നിരാശയില്‍ അവസാനിച്ച ഒരു ബന്ധം കുറ്റകൃത്യമല്ല. ചില പ്രത്യേക കേസുകളിലൊഴികെ ക്രിമിനല്‍ നിയമപ്രകാരം അത് കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ഒരാൾ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
യുവാവ് കോടതിയിൽ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് കേസ് റദ്ദാക്കാൻ ജസ്റ്റീസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.